ചരിത്രമുറങ്ങുന്ന "ബീക്കുന്നിപ്പാറ"



അഗത്തി ദ്വീപിന്‍റെ തെക്കേഅറ്റത്തുള്ള കല്‍പിട്ടി എന്ന തുരുത്തില്‍ 4മീറ്ററോളം ഉയരത്തില്‍ ഒരു പാറയുണ്ട്. ഇപ്പോള്‍ ഇതിന്‍റെ കുറേ ഭാഗങ്ങള്‍ നശിച്ചെങ്കിലും ദ്വീപിലെ ഒരു ചരിത്ര പ്രതീകമായി ഇന്നും ഇത് നിലകൊള്ളുന്നു.

ഇതിന്‍റെ പേരിന്പിന്നിലെ സംഭവം ഇങ്ങനെ വിവരിക്കാം. ദ്വീപുകള്‍ അറയ്ക്കല്‍ ബീവിയുടെ ഭരണത്തിന്‍ കീഴിലുള്ള കാലം. ദ്വീപിലെ പ്രധാന ഉത്പന്നങ്ങളായ തേങ്ങ, ശര്‍ക്കര, മാസ് തുടങ്ങിയവയില്‍ നിന്നും കരം (നികുതി) ബീവി പരിപ്പിച്ചിരുന്നു. ദ്വീപുകാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ കരം കൊടുക്കാത്തവര്‍ക്ക് ശിക്ഷ കൊടുക്കുന്നത് കാരണം നാട്ടുകാര്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ബിവി ഇത് നടപ്പിലാക്കാനായി ഓരോ ദ്വീപിലും കാര്യക്കാരന്‍ എന്ന പദവിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. അഗത്തി ദ്വീപില്‍ ബീവി കാര്യക്കാരനായി നിയമിച്ചത് ബലിയഇല്ലത്ത് കുഞ്ഞിഅഹമ്മദ് എന്ന വ്യക്തിയേയായിരുന്നു.

കാലവര്‍ഷം നാശം വിതച്ച ഒരു മാസം ദ്വീപുകാര്‍ക്ക് ബീവി നിശ്ചയിച്ച കരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബീവിക്ക് ദ്വീപുകാരില്‍ നിന്ന് കരം കിട്ടണമെന്നും ശഠിച്ചു. നാട്ടുകാരനായ കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദ് ജനങ്ങള്‍ക്കൊപ്പം നിന്നു.

ബീവിയുടെ കല്‍പന കാര്യക്കാന്‍ മാനിക്കുന്നില്ലെന്ന് കണ്ട ബീവി ദ്വീപിനെ അക്രമിക്കാന്‍ തയ്യാറെടുത്തു. 'കവര്‍ച്ച' എന്ന രീതിയിലാണ് ബീവിയുടെ പട്ടാളക്കാര്‍ അഗത്തി ദ്വീപിനെ അക്രമിച്ചത്. ഇവര്‍ വീടുകള്‍ പൊളിക്കുകയും സകല വസ്തുക്കളും അപഹരിക്കുകയും ചെയ്തു. കാര്യക്കാനേയും വീട്ടുകാരേയും കൊന്നോടുക്കുകയും ഇവരെ കടലിലൊഴുക്കുകയും ചെയ്തു. ഇവിടെ ഇന്നും 'ബലിയഇല്ലത്തുകാരെ വിട്ടശാല്‍' എന്ന പേരില്‍ ഒരു ആര്‍ (കടല്‍ തീരം) തന്നെയുണ്ട്.

ബീവിയുടെ പട്ടാളക്കാര്‍ ബലിയഇല്ലത്തുകാരെ കൊന്നൊടുക്കുമ്പോള്‍ ഈ വീട്ടിലെ ഒരു പെണ്‍കുഞ്ഞായ ബീക്കുന്നി ഇതൊന്നുമറിയാതെ അയല്‍ വീടായ പൂവ്വാത്തിയോട എന്ന വീട്ടില്‍ കളിച്ചുകൊണ്ടിക്കുകയായിരുന്നു. മരണം മണത്തറിഞ്ഞ ഈ വീട്ടുകാരനായ അടിയാന്‍ എന്നയാള്‍ ബീക്കുന്നിയെ തന്‍റെ വീടിനുള്ളില്‍ ഒളിപ്പിച്ചു. രാത്രിയില്‍ അടിയാന്‍ ബീക്കുന്നിയേയും കൊണ്ട് തെക്കേഅറ്റത്തുള്ള കല്‍പിട്ടിയില്‍ കൊണ്ട്പോയി അവിടെ കണ്ട ഒരു വലിയ പാറയുടെ പൊത്തില്‍ ഇരുത്തി തിരിച്ച് വന്നു. പട്ടാളക്കാര്‍ തിരിച്ച് പോകുന്നത് വരെ ബീക്കുന്നി ഈ പാറയില്‍ ഒളിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. മുന്ന് ദിവസം ബീക്കുന്നി വെള്ളവും ഭക്ഷണവുമില്ലാതെ ഇവിടെ കഴിച്ച് കൂട്ടി. പട്ടാളക്കാര്‍ നാടുവിട്ടപ്പോള്‍ നാട്ടുകാര്‍ വന്ന് ബീക്കുന്നിയെ തിരിച്ച് കൊണ്ട് വന്നു. പട്ടാളക്കാര്‍ക്ക് ബീക്കുന്നി ജീവിച്ചിരുക്കുന്ന കാര്യം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് ബീക്കുന്നിയെ ഇവര്‍ അമിനിയിലേക്ക് മാറ്റി.

ഇങ്ങനെ ബീക്കുന്നി എന്ന പെണ്ണിന് അഭയം നല്‍കിയ ഈ പാറയ്ക്ക് പിന്നീട് നാട്ടുകാര്‍ "ബീക്കുന്നിപ്പാറ" എന്ന് വിളിച്ച് തുടങ്ങി.

ഫുത്തുഹാത്തുല്‍ ജസായിറിന്‍റെ സംഗ്രഹം

ഹസ്രത്ത് ഉബൈദുള്ളാ () അദ്ദേഹത്തിന്‍റെ പുത്രനായ അബൂബക്കറിന് പഞ്ഞ് കൊടുത്തെഴുപ്പിച്ച ഫുത്തുഹാത്തുല്‍ ജസായിര്‍ (ദ്വീപ് വിജയം) എന്ന ഗ്രന്ഥത്തിന്‍റെ സംഗ്രഹം(മലയാളത്തില്‍).

ഹസ്രത്ത് ഉബൈദുള്ളാഹിബ്നു മുഹമ്മദിബ്നു അബൂബക്കര്‍ () ഹിജ്റ 41 ല്‍ ശവ്വാല്‍ മാസം പതിനൊന്ന് തിങ്കളാഴ്ച്ച (AD.662) മുഹമ്മദ് നബി() യുടെ സ്വപ്ന നിര്‍ദ്ദേശാനുസരണം ജിദ്ദയില്‍ നിന്നും 14 പേരടങ്ങുന്ന ഒരു കപ്പലില്‍ യാത്രയായി. മലബാറിനടുത്തുള്ള ദ്വീപുകള്‍ക്ക് സമീപമെത്തിയപ്പോള്‍ കപ്പല്‍ തകര്‍ന്നു. ഒരു പലകയില്‍ കയറി അദ്ദേഹം അമ്മേനി ദ്വീപിലെത്തി. അവിടത്തെ പഴവര്‍ഗ്ഗങ്ങളും ശുദ്ധജലവും കഴിച്ച് ഒരു ദിവസം അവിടെ കഴിച്ച്കൂട്ടി. പിറ്റേദിവസം തദ്ദേശിയരായ വലിയ ഒരു ജനക്കൂട്ടം അദ്ദേഹത്തെ സമീപിച്ച് താന്‍ ആരാണെന്നും ആഗമനോദ്ദേശം എന്താണെന്നും ചോദിച്ചു. താന്‍ മദീനയില്‍ നിന്നും വരികയാണെന്നും. അബൂഖുഹാഫയുടെ പുത്രനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദിന്‍റെ മകന്‍ ഉബൈദുള്ളയാണെന്നും നിങ്ങളെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിക്കലാണ് ആഗമനോദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ അവര്‍ കോപാകുലരായി അദ്ദേഹത്തെ അക്രമിക്കാനൊരുങ്ങി. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്നും 'ഫിസിയ' എന്ന് പേരുള്ള ഒരു വനിത ഇസ്ലാം മതം സ്വീകരിക്കുകയും ഹസ്രത്ത് ഉബൈദുള്ള അവര്‍ക്ക് ഹമീദത്ത് എന്നു് നാമകരണം ചെയ്ത് അവരെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.
        അമേനിയില്‍ നിന്നും ആന്ത്രോത്തിലെത്തിയ ഹസ്രത്ത് ഉബൈദുള്ളയും ഭാര്യയും മരങ്ങള്‍ തണല്‍ വിരിച്ച ഗുഹപോലെയുള്ള ഒരു സ്ഥലത്ത് താമസിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ പ്രബോധനഫലമായി ആന്ത്രോത്ത് ദ്വീപുകാരില്‍ ഭൂരിഭാഗവും താമസം വിനാ ഇസ്ലാംമതം സ്വീകരിച്ചു. ഹിജ്റ 41 ല്‍ ദുല്‍ ഹജ്ജ്മാസം പതിനൊന്നിന് തിങ്കളാഴ്ച്ച (AD 662) ആന്ത്രോത്ത് ദ്വീപിലെ ജൂമഅത്ത് പള്ളിക്കും തന്‍റെ ഭവനത്തിനും തറക്കല്ലിട്ടു. 200 തൊഴിലാളികളുടെ അനവരത ശ്രമഫലമായി ദിവസങ്ങള്‍ക്കകം പള്ളിനിര്‍മ്മാണം ജുമഅയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ‍
        ആന്ത്രോത്തില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും ഏതാനും ഏതാനും ആളുകളും കൂടി ഇസ്ലാംമത പ്രചരണാര്‍ത്ഥം കവരത്തി ദ്വീപിലേക്ക് പുറപ്പെട്ടു. ഹിജ്റ 42 ം കൊല്ലം മുഹറം 21 വ്യാഴാഴ്ച്ച കവരത്തിയില്‍ മതപ്രബോധനം ആരംഭിച്ചു. കവരത്തിയിലെ ജനങ്ങള്‍ തുടക്കത്തില്‍ ശക്തിയായി എതിര്‍പ്പ് പ്രകടിപ്പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയെ വധിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സംഘത്തെ നേരിട്ട നരിയോട് അദ്ദേഹം കാട്ടില്‍ ചെല്ലാനും അവിടെയുള്ള ശവങ്ങള്‍ ഭക്ഷിച്ച് കൊള്ളാനും കല്‍പിച്ചു.  ഹസ്രത്ത് ഉബൈദുള്ളയുടെ അമാനുഷിക പ്രഭാവത്തില്‍ ആകൃഷ്ടരായ കവരത്തിയിലെ ജനങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. അതേ കൊല്ലം മുഹറം മാസത്തില്‍ അവിടെയും ഒരു ജുമാഅ പള്ളി നിര്‍മ്മിക്കുകയും അതിന് വേണ്ട സ്ഥങ്ങള്‍ വഖഫ് ചെയ്യുകയും ചെയ്തു.
        പിന്നീട് കവരത്തിയില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും സംഘവും വീണ്ടും അമിനിയിലേക്ക് തിരിച്ചു. ഇത്തവണ ആ ദ്വീപുകാരും ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 15 ന് അവിടേയും പള്ളി നിര്‍മ്മിച്ചു. പള്ളിക്ക് വേണ്ടി പടിഞ്ഞാര്‍ഭാഗത്ത് കടല്‍വരെ വഖഫ്ചെയ്യപ്പെട്ടു. അഹമദിബ്നു ഫഖീര്‍ എന്നവരെ ഖാസിയായി നിശ്ചയിച്ചു.
        അമേനി ദ്വീപുകാരുടെ മത പരിവര്‍ത്തനം അറിഞ്ഞ് ചെത്ത്ലാത്തുകാരും കിളുത്തന്‍കാരും കടമത്ത്കാരും  ഹസ്രത്ത് ഉബൈദുള്ളയുടെ സന്നിധാനത്ത് വന്ന് ഇസ്ലാം മതം സ്വീകരിച്ച് സസന്തോഷം അവരുടെ ദ്വീപുകളിലേക്ക് തിരിച്ച്പോയി പള്ളികള്‍ നിര്‍മ്മിച്ചു.
        അമേനി ദ്വീപില്‍ നിന്നും  ഹസ്രത്ത് ഉബൈദുള്ളയും കൂട്ടുകാരും ആക്കത്തിയിലേക്ക് പുറപ്പെട്ടു. ആ ദ്വീപുകാര്‍ യാതൊരു എതിര്‍പ്പും കൂടാതെ ഇസ്ലാം മതം സ്വീകരിച്ചു. ഹിജ്റ 42 സഫര്‍ 25 ന് ഒരു പള്ളി നിര്‍മ്മിക്കുകയും അസീസിബ്നു ഫരീദിനെ ഖാസിയായി നിശ്ചയിക്കുകയും ചെയ്തു.
        ആക്കത്തിയില്‍ നിന്നും കല്‍പേനിയിലെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘവും ആ ദ്വീപുകാരേയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. ഹിജ്റ 42 റബിഉല്‍ അവ്വല്‍ മാസം കടല്‍ക്കരയില്‍ ഒരു പള്ളി പണിയുകയും എല്ലാഭാഗത്തും 25 മുഴം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യുകയും ഹസനുബ്നു ഫൗസാന്‍ എന്നവരെ ഖാസിയായി തീരുമാനിക്കുകയും ചെയ്തു.
        കല്‍പേനിയില്‍ നിന്നും ആന്ത്രോത്തില്‍ തിരിച്ചെത്തിയ  ഹസ്രത്ത് ഉബൈദുള്ളയും സംഘത്തേയും നാട്ടുകാര്‍ സസന്തോഷം സ്വീകരിച്ചു. അവിടെ ആദ്യം ഇസ്ലാമിലേക്ക് വരാതിരുന്നവര്‍കൂടി ഈ അവസരത്തില്‍ ഇസ്ലാമതം സ്വീകരിക്കുകയും അവര്‍മാപ്പിന്നപേക്ഷിക്കുകയും അവര്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്തു. പള്ളിയില്‍ കടന്ന് ദ്വീപുകാര്‍ക്ക് നമസ്ക്കരിച്ച് ദ്വീപുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സന്മനസ്സോടെ സ്വഭവനത്തിലേക്ക് തിരിക്കുകയും ചെയ്തു.
(അവലംബനം- ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെ -ഡോ.എന്‍.മുത്തുകോയ)